'ഞാനാണ് വിപ്ലവകാരി' മറ്റുള്ള ബി.ജെ.പി നേതാക്കള്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യം ഇല്ലെന്ന് വരുണ്‍ ഗാന്ധി

ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും വരുണ്‍ ഗാന്ധി എംപി രംഗത്ത്. താനാണ് യഥാര്‍ത്ഥ വിപ്ലവകാരി. ബിജെപിയിലെ ബാക്കിയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നും പിലിഭിത്തില്‍ നിന്നുള്ള ബിജെപി എംപി വരുണ്‍ ഗാന്ധി പറഞ്ഞു. ബറേലിയിലെ ഗ്രാമങ്ങളിലെ കര്‍ഷകരോട് സംസാരിക്കവെയായിരുന്നു പരാമര്‍ശം.

കരിമ്പിന് മിനിമം താങ്ങുവില വര്‍ദ്ധിപ്പിക്കുന്ന കാര്യം താന്‍ മാത്രമാണ് ഉന്നയിക്കുന്നത്. ഭരണകക്ഷിയിലെ മറ്റ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അതേക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന ഭയമാണ് അവര്‍ക്കെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. ‘ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അത് ഉയര്‍ത്തുക? ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല. എന്റെ അമ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഞാന്‍ സത്യം മാത്രമേ പറയൂ, സര്‍ക്കാരുകള്‍ വരുകയും പോകുകയും ചെയ്യും’ അദ്ദേഹം പറഞ്ഞു.

താനൊരു വിപ്ലവനേതാവാണെന്നും ജനങ്ങളോട് അനീതി കാണിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. താന്‍ ചെയ്യുന്ന സഹായങ്ങളെല്ലാം തന്റെ കൈയിലുള്ള പണം കൊണ്ടാണ്. ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കുന്നതും, ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമെല്ലാം സ്വന്തം പൈസയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലയില്‍ സംഘടിപ്പിക്കുന്ന പുല്ലാങ്കുഴല്‍ ഉത്സവത്തിനായി വ്യാപാരികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വരുണ്‍ ഗാന്ധി പിലിഭിത് ജില്ലാ മജിസ്‌ട്രേറ്റ് പുല്‍കിത് ഖരെയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്സവം സംഘടിപ്പിക്കാന്‍ തദ്ദേശഭരണ സ്ഥാപനം തങ്ങളില്‍ നിന്ന് പണം വാങ്ങിയെന്നാണ് വ്യാപാരികളുടെ ആരോപണം. വ്യാപാരികള്‍ക്ക് 4.5 ലക്ഷം രൂപയുടെ ചെക്ക് നല്‍കാമെന്ന് വരുണ്‍ ഗാന്ധി വാഗ്ദാനം ചെയ്തു. താനും അമ്മയും പിലിഭിത്തിലെ ജനങ്ങളെ എന്നും തങ്ങളുടെ കുടുംബമായിട്ടാണ് കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വരുണ്‍ ഗാന്ധിയുടെ അമ്മ മേനക ഗാന്ധി 1998, 1999 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പിലിഭിത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. ലഖിംപുര്‍ ഖേരി വിഷയത്തില്‍ ഉള്‍പ്പടെ വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.