'ഒരുപാട് സമയം സംസാരിക്കരുത്', സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം; എംപിമാർക്ക് മുന്നറിയിപ്പ് നൽകി സ്പീക്കർ

സഭ നടപടികൾ പുരോഗമിക്കുമ്പോൾ കേന്ദ്രമന്ത്രിമാരും എംപിമാരും ദീർഘനേരം സംസാരിക്കരുതെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയിൽ അത്തരക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവർ’ ആരംഭിച്ചയുടൻ സഭാ നടപടികൾക്കിടയിൽ അംഗങ്ങളും മന്ത്രിമാരും അരമണിക്കൂറോളം പരസ്പരം സംസാരിക്കുന്നത് കണ്ടതായി ബിർള പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങൾ സഭയ്ക്കുള്ളിൽ അനുവദനീയമാണെന്നും എന്നാൽ ദീർഘനേരം സഭയ്ക്കുള്ളിൽ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഭാവിയിൽ ഞാൻ നിങ്ങളുടെ പേര് പറയും. സഭയുടെ അന്തസ്സ് നിലനിർത്തേണ്ടത് പ്രധാനമാണ്’ അദ്ദേഹം പറഞ്ഞു. സ്പീക്കർ ഒരു അംഗത്തിന്റെ പേര് സഭയിൽ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്.

നേരത്തെ ചോദ്യോത്തരവേളയിൽ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവർത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കർ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള ഒരു മുതിർന്ന അംഗം അത്തരം പെരുമാറ്റത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.