"ആര്യൻ ഖാൻ ആഡംബര കപ്പലിൽ ഉണ്ടായിരുന്നില്ല, കൈവശം ലഹരിമരുന്നും കണ്ടെത്തിയിട്ടില്ല": അഭിഭാഷകൻ കോടതിയിൽ

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുകയാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് മറുപടി നൽകിയിട്ടുണ്ട്, എന്നാൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ആര്യൻ ഖാന്റെ പക്കൽ പണമുണ്ടായിരുന്നില്ലെന്നും അതിനാൽ തന്നെ അയാൾക്ക് ലഹരിമരുന്നുകൾ വാങ്ങാൻ കഴിയില്ലെന്നും അയാൾ ലഹരിമരുന്ന് വാങ്ങാത്തതിനാൽ തന്നെ അയാൾക്ക് അത് ഉപയോഗിക്കാനാവില്ലെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും, പിടിച്ചെടുത്ത ലഹരി മരുന്നുകളിൽ, അർബാസ് മർച്ചന്റിന്റെ പക്കൽ നിന്നും സ്വന്തം ഉപയോഗത്തിനായി വിൽപ്പനയ്‌ക്കല്ലാതെ ആറ് ഗ്രാം ചരസ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് അഭിഭാഷകൻ അമിത് ദേശായി പലതവണ ആവർത്തിച്ചു.

ആര്യൻ ഖാൻ ആഡംബര കപ്പലിൽ ഉണ്ടായിരുന്നില്ല എന്നും അമിത് ദേശായി വാദിച്ചു. നിങ്ങൾക്ക് ആര്യൻ ഖാനെ കേസുമായി ഏതെങ്കിലും വിധത്തിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് അഭിഭാഷകൻ ചോദിച്ചു. ആര്യൻ ഖാന്റെ പക്കൽ നിന്നും ഒരു തരത്തിൽ ഉള്ള ലഹരിമരുന്നും കണ്ടെത്താതെയാണ് നിയമവിരുദ്ധ ലഹരി കടത്തുമായി ബന്ധപ്പെടുത്തിയത്. ഇതെല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ക്രൂയിസിൽ നിന്ന് എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല, ആളുകളെ കപ്പലിന് പുറത്തു നിന്നും അറസ്റ്റ് ചെയ്തു. ആര്യൻ ഖാൻ ക്രൂയിസിൽ ഉണ്ടായിരുന്നില്ല, അയാളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല എന്നും അമിത് ദേശായി കോടതിയിൽ പറഞ്ഞു.

മയക്കുമരുന്ന് കൃഷി, ഉത്പാദനം, ഉപഭോഗം, അന്തർ സംസ്ഥാന ഇറക്കുമതി, കയറ്റുമതി തുടങ്ങിയ കാര്യങ്ങൾ അനധികൃത കടത്തലിൽ ഉൾപ്പെടുന്നു. എന്നാൽ പ്രതികൾക്ക് അത്തരമൊരു കാര്യവുമായി യാതൊരു ബന്ധവുമില്ല, എന്നിട്ടും അനധികൃത കടത്ത് ചുമത്തിയിരിക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു.

മുംബൈ മജിസ്ട്രേറ്റ് കോടതി ഒക്ടോബർ 7 ന് ആര്യൻ ഖാനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്‌ടോബർ 8 ന്, ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ എസ്‌പ്ലാനേഡ് കോടതി തള്ളിക്കളഞ്ഞു. കോർഡേലിയ ആഡംബര കപ്പലിലെ ഒരു പാർട്ടിയിൽ എൻസിബി റെയ്ഡിനെത്തുടർന്ന് പിടികൂടിയ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചന്റ്, മുൻമുൻ ധമേച്ച, വിക്രാന്ത് ചോക്കർ, ഇസ്മീത് സിംഗ്, നൂപുർ സരിക, ഗോമിത് ചോപ്ര, മോഹക് ജസ്വാൾ എന്നിവരുൾപ്പെടെ എട്ട് പേരെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട്, ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്തു. ഒക്ടോബർ 4 ന് മുംബൈയിലെ എസ്പ്ലാനേഡ് കോടതിയിൽ ഹാജരാക്കി.