അഴിമതി: മന്ത്രിയെ പുറത്താക്കി ഭഗവന്ത് മാന്‍, പിന്നാലെ അറസ്റ്റ്

പഞ്ചാബില്‍ അഴിമതി ആരോപണ വിധേയനായ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. കരാറുകാരോട് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സിംഗ്ലയെ പുറത്താക്കിയത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റും ചെയ്തു.

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് സിംഗ്ലക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍ പറഞ്ഞു. ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണം നേരിട്ട മന്ത്രിയെ കാബിനറ്റില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ എഎപി എംപി രാഘവ് ഛദ്ദ സ്വാഗതം ചെയ്തു. അഴിമതിയുടെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തക്ക ധൈര്യവും സത്യസന്ധതയുമുള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ ഡല്‍ഹിയില്‍ ആരംഭിച്ച പാര്‍ട്ടി മാതൃക പഞ്ചാബിലും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.