പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ അനന്തിരവനെ ഇ.ഡി അറസ്റ്റ് ചെയ്തു

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തരവനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ ഖനന കേസുമായി ബന്ധപ്പെട്ടാണ് ഭൂപേന്ദ്ര സിങ് ഹണിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത ഹണിയെ അന്വേഷണ ഏജന്‍സി ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) വകുപ്പുകള്‍ പ്രകാരമാണ് ഹണിയെ രാത്രി വൈകി അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി വ്യക്തമാക്കി.

കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. അനധികൃത മണല്‍ ഖനനം, വസ്തു ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. ഇതിന് പുറമേ മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം, 12 ലക്ഷം രൂപ വിലമതിക്കുന്ന റോളക്‌സ് വാച്ച് എന്നിവയും പിടിച്ചെടുത്തിരുന്നു.

ഫെബ്രുവരി 20 നാണ് 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലം പുറത്തുവരും. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജനവിധി തേടുന്നത്.