പുല്‍വാമ സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചത്; സ്‌ഫോടക വസ്തുക്കളെത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് ആന്റോ ആന്റണി

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 42 ജവാന്‍മാരുടെ ജീവന്‍ ബലികൊടുത്താണ് ജയിച്ചതെന്നും ആന്റോ ആന്റണി പറഞ്ഞു. പാകിസ്ഥാന് ഈ സ്‌ഫോടനത്തില്‍ പങ്കെന്താണെന്നും എംപി ചോദിച്ചു.

ഇന്ത്യന്‍ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റേതാണെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അറിയാതെ അത്രയും സ്‌ഫോടക വസ്തുക്കള്‍ പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചിരുന്നു. സേനയെ നയിച്ചവരുടെ സംശയം ദൂരീകരിച്ചത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ്. സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയതായും ആന്റോ ആന്റണി പറഞ്ഞു.

2019 ഫെബ്രുവരി 14ന് ആയിരുന്നു പുല്‍വാമ സ്‌ഫോടനം നടക്കുന്നത്. സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.