വായു മലിനീകരണം: ന്യൂഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇ.പി.സി.എ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലി മുതല്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇ.പി.സി.എ ഉത്തരവിട്ടിടുണ്ട്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നത് മലിനീകരണ അതോറിറ്റി നിരോധിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹരിയാന,  സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇ.പി.സി.എ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ശ്വസന മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നതിനിടെ നഗരത്തെ ഗ്യാസ് ചേംബര്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിശേഷിപ്പിച്ചത്. ഡല്‍ഹിയിലെ സർക്കാർ പ്രൈവറ്റ് സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് മാസ്കുകൾ വീതം നൽകുന്ന പദ്ധതിക്ക് ഡല്‍ഹി സർക്കാർ തുടക്കമിട്ടിട്ടുണ്ട്.