അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

അതിര്‍ത്തിയില്‍ ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉറി സെക്ടറില്‍ ഷെല്ലാക്രമണമുണ്ടായെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ സൈനിക മേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചിട്ടുണ്ട്. പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാനാണ് തീരുമാനം.

Read more

സൈനിക മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ കൂടിക്കാഴ്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കും. അതിനിടെ, ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ.