ബിഹാറില്‍ പോത്തിന്റെ പുറത്തേറിയും ട്രാക്ടറില്‍ സഞ്ചരിച്ചും പ്രതിഷേധം, കർണാടക, തമിഴ്നാട് ഹൈവേകൾ ബ്ലോക്ക് ചെയ്തു; കര്‍ഷക പ്രക്ഷോഭം ശക്തം

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി പ്രതിഷേധം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ശക്തമായ പ്രതിഷേധം നടക്കുന്നത്. അമൃത്സര്‍ – ഡല്‍ഹി ദേശീയപാതയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ഉത്തർപ്രദേശിലേയും ദേശീയ പാതകളും കര്‍ഷകര്‍ ബ്ലോക്ക് ചെയ്തു.

പഞ്ചാബിൽ ട്രെയിൻ ഗതാഗതം തടയുന്ന റെയിൽ റോക്കോ പ്രതിഷേധം നടക്കുന്നുണ്ട്. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ റെയില്‍ പാളം ഉപരോധിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ദേശീയ പാതയും ഉപരോധിച്ച് സമരാനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

Rail roko

കര്‍ണാടകയില്‍ കര്‍ണാടക- തമിഴ്‌നാട് ഹൈവേയിലായിരുന്നു പ്രതിഷേധം. കര്‍ണാടക സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി കര്‍ഷകര്‍ അണിനിരന്നു.  സുരക്ഷയുടെ ഭാഗമായി നിരവധി പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ അയോദ്ധ്യ-ലക്‌നൗ ഹൈവേയിലും പ്രതിഷേധം മൂലം വലിയ ഗതാഗതക്കുരുക്കുണ്ടായി. യുപിയിലെ ബാരാബങ്കിയിൽ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കപ്പെട്ടത്. കാര്‍ഷിക ബില്ലുകള്‍ക്കും വിവാദ തൊഴില്‍ നിയമ ഭേഗതികള്‍ക്കുമെതിരെ സമാജ് വാദി പാര്‍ട്ടി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

കർഷകരുടെ ഭാരത് ബന്ദ് പൂർണം: ഡൽഹി - അമൃത്സർ, യുപി, കർണാടക, തമിഴ് നാട് ഹൈവേകൾ ബ്ലോക്ക് ചെയ്തു

ബിഹാറില്‍ പോത്തുകള്‍ക്ക് മുകളില്‍ കയറിയാണ് ആര്‍.ജെ.ഡി നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ആര്‍.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധത്തില്‍ പങ്കാളിയായി.

പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയുടെ സഖ്യകക്ഷിയും മുന്‍ ഭരണകക്ഷിയുമായ ശിരോമണി അകാലിദളും കര്‍ഷക ബന്ദിനെ പിന്തുണക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് റെയില്‍ ഗതാഗതം തടയുമെന്ന് പഞ്ചാബിലെ കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ 144 ലംഘിച്ചെന്ന് ആരോപിച്ച് കേസെടുക്കില്ല എന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമൃത്സർ, ലുധിയാന ജില്ലകളിൽ കൂടുതൽ പൊലസിനെ വിന്യസിച്ചു.