ജന്ദർമന്ദറിൽ അണ പൊട്ടിയൊഴുകി കർഷക പ്രതിഷേധം; വൻ സുരക്ഷാസന്നാഹം ഒരുക്കി ഡൽഹി പൊലീസ്

കാർഷികനിയമങ്ങൾക്കെതിരെ കര്‍ഷകര്‍ ജന്തർമന്തറിൽ സമരം തുടരുന്നു. രാവിലെ പതിനൊന്ന് മണി യോടെ കർഷകർ ഡൽഹി അതിർത്തികളിൽ നിന്ന് ജന്തർമന്തറിൽ എത്തും. സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ഡൽഹിയിലൊരുക്കിയിരിക്കുന്നത്.  പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കർഷകരുടെ തീരുമാനം.

അതേസമയം സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാൻ മോർച്ച. എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

അവരെ കർഷകരെന്ന് വിളിക്കുന്നത് നിർത്തുക. കാരണം അവർ കർഷകരല്ല. ​ഗുണ്ടകളാണ്. ചെയ്യുന്നത് ക്രിമിനൽ പ്രവർത്തികളാണ്. യഥാർത്ഥ കർഷകർക്ക് ഇത്തരം പ്രവൃത്തികൾ ചെയ്യാനുള്ള സമയമില്ലെന്നായിരുന്നു മീനാക്ഷി ലേഖിയുടെ പ്രസ്താവന. മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും രംഗത്ത് എത്തിയിരുന്നു.

അതേസമയം ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക.സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ച് മണിവരെയാണ് ധര്‍ണ നടത്തുക. രാത്രിയില്‍ കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കും.