ഗോഡ്‌സെ ദേശസ്‌നേഹിയെങ്കില്‍ മഹാത്മാഗാന്ധി പിന്നെ ആരായിരുന്നു? പ്രജ്ഞാ സിങ് ഠാക്കൂറിന് എതിരെ പ്രിയങ്ക

ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന പ്രജ്ഞ സിങ്ങ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗോഡ്സെ ദേശഭക്തനാണെങ്കില്‍ മഹാത്മാഗാന്ധി ആരായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ബാപ്പുവിന്റെ ഘാതകന്‍ ഒരു ദേശഭക്തനാണോ? ഹേ റാം,” നിങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിപ്പറഞ്ഞാല്‍ മാത്രം മതിയാവില്ല.
ബി.ജെ.പിയുടെ നേതാക്കള്‍ ഈ കാര്യത്തില്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരണമായാണ് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന് പ്രജ്ഞ പറഞ്ഞത്.

മഹാത്മാ ഗാന്ധിയെ കൊലചെയ്ത ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്നാണ് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപിയും അണ്ണാ ഡിഎംകെയും കമല്‍ഹാസനെതിരേ രംഗത്തെത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കമല്‍ഹാസനെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമല്‍ഹാസന്‍ പ്രസ്താവനയില്‍ ഉറച്ചു നിന്നു.