രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; വിജയപ്രതീക്ഷയില്‍ എന്‍ഡിഎ

രാജ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന് പ്രതീക്ഷയിലാണ് എന്‍ഡിഎ. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ഇതിനോടകം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിത്. ആം ആദ്മി പാര്‍ട്ടിയും സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. നാളെ രാവിലെ 10 മുതല്‍ 5 വരെയാണ് തിരഞ്ഞെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 നാണ് വോട്ടെണ്ണല്‍.

Read more

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.