പ്രണോയി റോയിയും രാധികയും എന്‍.ഡി.ടി.വിയെ കൈവിട്ടു; അദാനിയുമായി നടത്തിയ 'രഹസ്യ' ചര്‍ച്ചകള്‍ വിജയിച്ചു; ന്യൂഡല്‍ഹി ടെലിവിഷന്‍ കുത്തക ഭീമന്റെ കൈയില്‍

ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി) പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക്. ചാനലിന്റെ സ്ഥാപകരായ പ്രണോയി റോയിയും രാധിക റോയിയും കൈവശമുള്ള ഷെയറുകള്‍ അദാനിക്ക് വില്‍ക്കാന്‍ തയാറായതോടെയാണ് ചാനല്‍ അദാനിയുടെ കൈയിലേക്ക് എത്തുന്നത്. ഇരുവരും ചേര്‍ന്ന് 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. ഇതോടെ എന്‍ഡിടിവി ഷെയറുകളില്‍ അദാനിയുടെ വിഹിതം 64.71 ശതമാനമായി ഉയരും. അഞ്ചു ശതമാനം ഓഹരികള്‍ മാത്രമാവും പ്രണോയി റോയിയും രാധിക റോയിയും ഇനി കൈവശം വെയ്ക്കുക.

ഇരുവര്‍ക്കും ചേര്‍ന്ന് 32.26 ശതമാനം ഓഹരി വിഹിതമാണ് എന്‍ഡിടിവിയിലുള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് എന്‍ഡിടിവി ഇടപാട്. നിലവില്‍ എന്‍ഡിടിവിയില്‍ 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഓപ്പണ്‍ ഓഫര്‍ മുന്നോട്ട് വെച്ച സമയം മുതല്‍ പ്രണോയി റോയിയും രാധിക റോയിയും അദാനി ഗ്രൂപ്പുമായി പരസ്യമാക്കാതെയുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അദാനി ഗ്രൂപ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ്് ഓഹരി വില്‍പ്പനയെന്ന് ഇരുവരും വ്യക്തമാക്കി.

ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തുന്നത്. എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു.

ആഗസ്റ്റില്‍ അദാനി ഗ്രൂപ് വി സി പി എല്‍ വാങ്ങി. വി സി പി എല്ലാണ് 2009 -10 ല്‍ 403 കോടി രൂപ പ്രണോയി റോയിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍ഡിടിവിക്ക് വാറണ്ടുകള്‍ക്ക് പകരമായി നല്‍കി. ഇത് പിന്നീട് 29.18 % ഓഹരികള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു. നേരത്തെ, 26 ശതമാനം ഓഹരികള്‍ കൂടി നേടിയെടുക്കുന്നതിനായി ഒരു ഓപ്പണ്‍ ഓഫര്‍ മുന്നോട്ടുവെയ്ക്കണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. റെഗുലേറ്ററി ബോര്‍ഡിന്റ തീരുമാനം വന്നതോടെ എന്‍ഡിടിവിയുടെ നിയന്ത്രണാധികാരത്തെ ചൊല്ലി അദാനി ഗ്രൂപ്പ് പ്രണോയ് റോയ്, രാധികാ റോയ് തര്‍ക്കം കൂടി അവസാനിക്കുകയാണ്.