പ്രഗ്യാ സിംഗിന്റെ കബഡികളി. വീഡിയോ പ്രചരിപ്പിച്ചവനെ നാം ശപിച്ചിരിക്കുന്നുവെന്ന് പ്രഗ്യ !

2008 ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലെ പ്രതിയും ബിജെപി നേതാവുമായ പ്രഗ്യാസിംഗ് താക്കൂര്‍ പലവട്ടം കോടതിയില്‍ ഹാജരാകാതിരുന്നത് തന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും വീല്‍ ചെയറിന്റെ സഹായത്തിലാണ് സഞ്ചരിക്കുന്നത് എന്നുമുള്ള സത്യവാങ്മൂലത്തിന്റെ ബലത്തിലാണ്. അവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും വീല്‍ ചെയറില്‍ത്തന്നെ.

പ്രഗ്യാസിംഗ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലാകുകയുണ്ടായി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ എടുത്തയാള്‍ക്കെതിരെ ശാപം പുറപ്പെടുവിച്ചിരിക്കുകയാണ് ഭോപ്പാല്‍ എംപി കൂടിയായ സന്യാസിനി.

ഭോപ്പാലില്‍ സിന്ധികള്‍ പാര്‍ക്കുന്ന ശാന്ത് നഗറിലെ കാളീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയ സമയത്താണ് അവിടെ കബഡി കളിച്ചുകൊണ്ടിരുന്നവരോടൊപ്പം പ്രഗ്യ പങ്കെടുത്തത്. ഇതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് അവരുടെ ബാസ്‌കറ്റ്‌ബോള്‍ കളിയും നൃത്തവുമെല്ലാം പുറത്തുവരുന്നതും കോടതിനടപടികള്‍ വൈകിക്കാന്‍ വേണ്ടി നടത്തുന്ന വീല്‍ ചെയര്‍ നാടകം പൊളിയുകയും ചെയ്തത്.

തന്റെ കബഡികളി പ്രചരിപ്പിച്ചയാളെക്കുറിച്ച് രോഷാകുലയായ പ്രഗ്യ സിന്ധി സമൂഹത്തോടു പറഞ്ഞത് നിങ്ങള്‍ക്കിടയിലെവിടെയോ ആ രാവണന്‍ ഉണ്ടെന്നാണ്. അയാളുടെ വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാകും. അടുത്ത ജന്‍മത്തിലും മോക്ഷമുണ്ടാകില്ല. അവന്റെ സംസ്‌കാരകള്‍ താറുമാറായിരിക്കുന്നു. രാജ്യസ്‌നേഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന അധര്‍മ്മികളും വിധര്‍മ്മികളും നശിക്കും. രാവണനും കംസനും വരെ രക്ഷപ്പെട്ടില്ല. എന്നിങ്ങനെയൊക്കെ പോകുന്നു പ്രഗ്യയുടെ ശാപങ്ങള്‍.

തന്റെ കബഡി, ബാസ്‌ക്കറ്റബോള്‍ വീഡിയോകള്‍ പ്രചരിച്ചെങ്കില്‍ തനിക്ക് താത്ക്കാലികമായി ശാരീരികസൗഖ്യം ലഭിച്ചു എന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. അതിനുപകരം ഇത്തരം പ്രാക്കുകൊണ്ടു മൂടുമ്പോള്‍ കള്ളം പുറത്തായതിന്റെ പ്രതികരണമാണെന്ന് ആര്‍ക്കും മനസ്സിലാകും, ആത്മീയതയെല്ലാം അരച്ചുകലക്കി കുടിച്ചിട്ടും അത്പംകൂടി ക്ഷമ, വിചിന്തനം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രതികരണം ഉണ്ടാകുമായിരുന്നില്ല.  എന്നെല്ലാമാണ്‌ സമൂഹമാദ്ധ്യമങ്ങളില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്. താന്‍ ദിവസവും ഗോമൂത്രം കുടുക്കുന്നതിനാല്‍ തനിക്ക് കോവിഡ് വരില്ല എന്നു പ്രഖ്യാപിച്ചയാളാണ് ഈ ജനപ്രതിനിധി.

2006 സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷമാണ് മാലേഗാവിലെ മസ്ജിദിലും സമീപത്തുള്ള ഖബര്‍സ്ഥാനത്തും 40 പേരുടെ മരണത്തിനും 125 പേരുടെ പരിക്കിനും കാരണമായ മൂന്നു ബോംബുകള്‍ പൊട്ടിത്തെറിക്കുന്നത്. ആദ്യം ചില ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളെയാണ് പോലീസ് സംശയിച്ചത് എങ്കിലും എന്‍ ഐ എയുടെ അന്വേഷണത്തില്‍ അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ്മ, ധാന്‍സിംഗ്, മനോഹര്‍ സിംഗ്, രാജേന്ദ്ര ചൗധരി എന്നിവര്‍ അറസ്റ്റിലായി.

രണ്ടു കൊല്ലത്തിനുശേഷം 2008 സെപ്റ്റംബര്‍ 29 ന് പത്തുപേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ബോംബുസ്‌ഫോടനം മാലേഗാവില്‍ വീണ്ടും നടന്നു. അതൊടൊപ്പം മൊദാസ്സയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിയും മരിച്ചു.
രണ്ടാം മാലേഗാവ് സ്‌ഫോടനക്കേസിലാണ് സാധ്വി പ്രഗ്യാസിംഗ് താക്കൂര്‍, ശിവ് നാരായണ്‍ ഗോപാല്‍ സിംഗ്, ശ്യാം ഭവാരിലാല്‍ സാഹു എന്നിവര്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ പ്രഗ്യ 2019 ലെ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തി.