കക്കൂസ് വൃത്തിയാക്കുന്നതിനല്ല തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഭോപാല്‍ എംപി പ്രജ്ഞാസിങ് താക്കൂര്‍

തന്നെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യുമെന്നും പ്രജ്ഞാ സിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.