പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ കത്തിക്കുത്ത് കേസിലും പ്രതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ ഠാക്കൂര്‍ കുത്തുകേസിലും പ്രതിയാണെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

2001ലായിരുന്നു സംഭവം. എപ്പോഴും കത്തി കൂടെ കരുതാറുള്ള പ്രജ്ഞ ശൈലേന്ദ്ര ദേവഗന്‍ എന്ന യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് ഭൂപേഷിന്റെ ആരോപണം. എപ്പോഴും വഴക്കു കൂടുന്ന ക്രിമിനല്‍ സ്വഭാവമുള്ള അവരെ എങ്ങിനെയാണ് സാധ്വി എന്നു വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭൂപേഷിന്റെ ആരോപണങ്ങള്‍ തള്ളിയ ബിജെപി വക്താവ് ഹിതെഷ് ബാജ്‌പേയ് മുഖ്യമന്ത്രി ബോധത്തോടെ സംസാരിക്കണമെന്നും പരിഹസിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ഭൂപേഷ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗോമൂത്രവും ചാണകവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കഴിച്ചാണ് തന്റെ അര്‍ബുദം മാറിയതെന്ന് കഴിഞ്ഞ ദിവസം അവര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കാന്‍സറിനെ തുടര്‍ന്ന് പ്രജ്ഞയുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നും റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ എസ്.എസ് രജപുത് പറഞ്ഞു.