ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു, സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടു: ഇഡി

ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്ന കണ്ടെത്തലുമായി ഇഡി. മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടു. ഇതിനായി 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇഡി ലക്‌നൗ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി കലാപത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായി. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇഡി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.  ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ  പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.