ഇന്ത്യയില്‍ 2047-ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു: എന്‍.ഐ.എ

2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്.

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി സര്‍വീസ് ടീമും കില്ലര്‍ ടീമും പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം, കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവര്‍ത്തിച്ചിരുന്നത്. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു