സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം രാഷ്ട്രീയ പാർട്ടികൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും 48 മണിക്കൂറിനുള്ളിൽ നൽകണം: സുപ്രീം കോടതി

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾക്ക് എതിരായ ക്രിമിനൽ കേസുകളുടെയും അവരെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളുടെയും വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് ദേശീയ തിരഞ്ഞെടുപ്പുകളിൽ “രാഷ്ട്രീയക്കാരിൽ കുറ്റവാളികളുടെ എണ്ണത്തിലെ ഭയാനകമായ ഉയർച്ച” ചൂണ്ടിക്കാട്ടിയാണിത്.

രാഷ്ട്രീയ കക്ഷികൾ അവരുടെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമാണെന്ന് സുപ്രീം കോടതി അറിയിച്ചു. പാർട്ടികൾ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. “സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം, വിജയിക്കാനുള്ള സാദ്ധ്യത ആയിരിക്കരുത് മാനദണ്ഡം,” സുപ്രീം കോടതി നിർദ്ദേശിച്ചു.

രാഷ്ട്രീയ പാർട്ടികൾ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാലോ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലോ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ജഡ്ജിമാർ പറഞ്ഞു.

അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയും മറ്റുള്ളവരും നൽകിയ ഹർജിയിലാണ് വിധി.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും വിലക്കുന്നതിന് ഉടൻ നിയമങ്ങൾ നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.