ഭാര്യയെയും കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി; ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

വിശാഖപട്ടണത്ത് ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്.

ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി 11 വരെ വെങ്കിടേശ്വരലു പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് തോക്കും വെടിയുണ്ടകളുമായി വീട്ടിലെത്തിയാണ് ഭാര്യയെയും കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

വെങ്കിടേശ്വരലുവിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.