ഡൽഹിയിൽ പൊലീസ് തേർവാഴ്‌ച; കിസാൻ സഭാ നേതാവ് പി. കൃഷ്‌ണപ്രസാദിന് ക്രൂരമർദ്ദനം

ഉത്തർപ്രദേശിലെ കർഷകവേട്ടക്കെതിരെ ഡൽഹി യുപി ഭവന് മുന്നിൽ സമാധാനപരമായി പ്രതിഷേധത്തിനിടെ അഖിലേന്ത്യാ കിസാൻ സഭാ നേതാവ് പി കൃഷ്ണപ്രസാദിന് പൊലീസ് മർദ്ദനം. മുൻ എം.എൽ.എകൂടിയായ പി.കൃഷ്ണപ്രസാദിനെ വലിച്ചിഴച്ചുകൊണ്ടുപോയാണ് പോലിസ് മർദിച്ചത്.

പൊലീസ് ഒരുക്കിയ ബാരിക്കേഡിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. യുപി സർക്കാരിനെതിരെ ഡൽഹിയിൽ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. നൂറോളം കിസാൻ സഭാ പ്രവർത്തകരാണ് ഇവിടെ പ്രതിഷേധത്തിനെത്തിയത്. ഇതിൽ സ്ത്രീകളെയുൾപ്പെടെ പുരുഷ പൊലീസുകാർ ആണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കൃഷ്ണദാസിനെ പൊലീസ് മർദ്ദിക്കുകയായിരുന്നു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ് കുമാർ മിശ്രയുടെ മകൻ വാഹനമോടിച്ചു ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സനാല് കർഷകർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 10 ലക്ഷം നൽകുമെന്നും ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രശാന്ത് കുമാർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് അജയ് കുമാർ മിശ്രയുടെ മകന്റെ കാർ പാഞ്ഞുകയറിയതിനെ തുടർന്ന് നാലു കർഷകരടക്കം എട്ട് പേരാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) മറ്റ് നിരവധി പേരുടെ പേരുണ്ട്.

യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്നലെ രാവിലെ മുതൽ യു.പിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചാണ് ആളുകൾ കൊല്ലപ്പെട്ടതെന്നും കേന്ദ്ര മന്ത്രിയുടെ മകനാണ് വാഹനം ഓടിച്ചു കയറ്റിയതെന്നുമാണ് ആരോപണം.