പുല്‍വാമയില്‍ എസ്.ഐയെ ഭീകരര്‍ വെടിവെച്ച് കൊന്നു

ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. പാംപോറിൽ എസ്‌ഐ ഫറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഫറൂഖ് തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.

23 ഐആർപി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീർ സന്ദർശനം നടക്കുന്നതിന് ഇടയിലാണ് എസ്‌ഐയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ഭീകരർ ഫറൂഖ് അഹമ്മദിന്റെ വീടിനുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ ബാങ്ക് മാനേജറേയും ഭീകരർ കൊലപ്പെടുത്തിരുന്നു. ഇതിനു മുൻപ് സ്കൂൾ അധ്യാപികയായ രജനി ബാലയെ കൊലപ്പെടുത്തിയതിലും തീവ്രവാദികൾക്ക് പങ്കുണ്ടെന്ന് ഐജിപി വിജയകുമാർ പറഞ്ഞു.

മെയ് 31 ന് കശ്മീരിലെ കുൽഗാം ജില്ലയിലെ ഹൈസ്‌കൂൾ ഗോപാൽപോര മേഖലയിൽ വെച്ചാണ് ഭീകരർ രജനി ബാലയെ കൊലപ്പെടുത്തിയത്.