കള്ളക്കുറിച്ചിയില്‍ പൊലീസ് വെടിവെയ്പ്പ്; പിന്മാറാതെ പ്രതിഷേധക്കാര്‍; നിരോധനാജ്ഞ

തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും പൊലീസ് അറിയിച്ചു.

നേരത്തെ പൊലീസുമായി ഏറ്റുമുട്ടിയ നാട്ടുകാരും വിദ്യാര്‍ഥികളും സ്‌കൂളിനുള്ളില്‍ അക്രമം അഴിച്ചുവിട്ടു. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബസുകള്‍ തകര്‍ത്ത് കത്തിച്ചു. 30 സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അന്‍പതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

സമരക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് സമീപജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസിനെ ചിന്നസേലത്ത് എത്തിച്ചിരുന്നു. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് മരിച്ചത്.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് അധ്യാപകര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇതേ തുടര്‍ന്ന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രണ്ട് അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.