അനധികൃതമായി കൊടിമരം സ്ഥാപിച്ചു; എടുത്തുമാറ്റാനെത്തിയ ബുൾഡോസർ അടിച്ചു തകർത്ത് ബിജെപി നേതാവിന്റെ ഷോ; അറസ്റ്റ് ചെയ്ത് പൊലീസ്

തമിഴ്നാട്ടിൽ ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാനെത്തിയ ബുൾഡോസർ അടിച്ചുതകർത്ത സംഭവത്തിലാണ് അറസ്റ്റ്. പൊലീസ് പിടികൂടിയ റെഡ്ഡിയെ നവംബർ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ വീടിന് സമീപം സ്ഥാപിച്ച കോടിമരവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വീടിന്റെ മതിലിന് പുറത്ത് 45 അടി ഉയരുമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്പ്രം പൊലീസ് പറഞ്ഞു.

ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള കൊടിമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നീക്കം ചെയ്യണണെന്നും കോർപ്പറേഷനും പൊലീസും തീരുമാനിക്കുകയായിരുന്നു.

കൊടിമരം നീക്കം ചെയ്യാൻ അധികൃതർ കൊണ്ടുവന്ന ജെസിബിയാണ് അമർ പ്രസാദിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തത്. 10 ഓളം ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതായി പൊലീസ് അറിയിച്ചു.പിന്മാറാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ അനുസരിച്ചില്ല. പാർട്ടി പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായെന്നും അണികൾ അക്രമാസക്താരായെന്നും പൊലീസ് പറഞ്ഞു.

Read more

തുടർന്ന്, ചില പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടു. റെഡ്ഡിയുടെ അറസ്റ്റിന് പുറമെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ ബിജെപി നേതാവ് കപിൽ മിശ്ര അപലപിച്ചു.