പ്രധാനമന്ത്രിക്ക് 71 വയസ്; കോവിഡ് വാക്സിനേഷനിൽ റെക്കോഡ് ലക്ഷ്യമിട്ട് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ കോവിഡ് -19 വാക്സിനേഷനിൽ റെക്കോഡ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. നരേന്ദ്ര മോദിയുടെ പൊതുസേവനത്തിലെ 20 വർഷം അടയാളപ്പെടുത്താനായി 20 ദിവസത്തെ മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിട്ടുണ്ട്. “സേവ സമർപ്പണ് അഭിയാൻ” എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റ് നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായ ഇന്ന് ആരംഭിക്കും.

“നമുക്ക് ചെയ്ത് ഇതുവരെ കോവിഡ് വാക്‌സിൻ എടുക്കാത്തവർ വാക്സിനേഷൻ എടുത്തുകൊണ്ട് നരേന്ദ്ര മോദിക്ക് ജന്മദിന സമ്മാനം നൽകാം,” ആളുകളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വാക്സിൻ സേവ എന്ന ഹാഷ്‌ടാഗോടെ ഇന്നലെ ട്വീറ്റ് ചെയ്തു.

ബിജെപിയുടെ നേതാക്കളോട് വാക്‌സിൻ കുത്തിവെയ്പ്പ് പ്രോത്സാഹിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
വാക്സിനേഷന്റെ ദിവസേനയുള്ള നിരക്ക് ഇരട്ടിയാക്കാൻ സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് 2 കോടി ഡോസുകൾ നൽകുക എന്ന ലക്ഷ്യത്തോടെ എട്ട് ലക്ഷത്തോളം വളണ്ടിയർമാർക്ക് ബിജെപി പരിശീലനം നൽകി.

20 ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി വൻ ശുചിത്വവും രക്തദാന കാമ്പെയ്‌നുകളും ഒന്നിലധികം പരിപാടികളും നടത്താൻ പാർട്ടി പദ്ധതിയിടുന്നുണ്ട്. ഇതിനായി എല്ലാ സംസ്ഥാന ഘടകങ്ങൾക്കും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമറിയിച്ച് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി ബൂത്തുകളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കും എന്ന് ബി.ജെ.പി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

“സൗജന്യ ഭക്ഷ്യധാന്യങ്ങൾക്കും പാവപ്പെട്ടവർക്കുള്ള പ്രതിരോധ കുത്തിവെയ്പ്പിനും” പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിക്കുന്ന ഹോർഡിംഗുകളും പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കും. പ്രധാനമന്ത്രിയുടെ ജീവചരിത്രം പറയുന്ന പ്രദർശനങ്ങൾ നടത്താനും പാർട്ടി അംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. നമോ ആപ്പിലൂടെയും ഇതിന്റെ വെർച്വൽ ഇവന്റുകളിൽ പങ്കെടുക്കാം.

പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കാൻ എല്ലാ പൊതു പ്രതിനിധികളും റേഷൻ വിതരണ കേന്ദ്രങ്ങളിൽ പോയി വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കും. യുവജനവിഭാഗം രക്തദാന ക്യാമ്പുകൾ നടത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പാർട്ടി പ്രവർത്തകർ 71 സ്ഥലങ്ങളിൽ ഗംഗാ നദി ശുചീകരിക്കാനുള്ള പ്രചാരണം നടത്തും.

“പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും ക്ഷണിക്കും. സന്ദേശം പൊതുജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി വിവിധ ഭാഷകളിൽ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും,” പാർട്ടി പ്രസ്താവനയിൽ പറയുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 2001 ഒക്ടോബർ 7 നാണ് തിരഞ്ഞെടുക്കപ്പെട്ടത് ഈ ദിവസത്തിന്റെ ഓർമ്മയിൽ 20 ദിവസത്തെ പരിപാടി ഒക്ടോബർ 7 ന് അവസാനിക്കും എന്ന് ബിജെപി അറിയിച്ചു.