ഹത്രാസ് കൂട്ടബലാത്സം​ഗം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് യോഗി സർക്കാർ; സംസ്കാരം സംബന്ധിച്ച ആരോപണങ്ങൾ തെറ്റെന്ന് ജില്ലാ മജിസ്ട്രേറ്റ്

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് അറിയിച്ചു.

യുവതിയുടെ മരണത്തില്‍  പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഒരാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കും. യുവതിക്ക് നീതി വേഗത്തില്‍ ഉറപ്പാക്കാന്‍, വിചാരണ നടപടികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായുളള ബന്ധുക്കളുടെ ആരോപണം ഹത്രാസില്‍ ജില്ലാ കളക്ടര്‍ നിഷേധിച്ചു. രാത്രിയില്‍ ശവസംസ്‌കാരം നടത്താന്‍ അച്ഛനും സഹോദരനും സമ്മതം നല്‍കിയിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇരയുടെ മൃതദേഹം വഹിച്ച വാഹനം 12:45 മുതല്‍ 2:30 വരെ ഗ്രാമത്തില്‍ ഉണ്ടായിരുന്നെന്നും ജില്ലാ മജിസ്‌ട്രേററ്റ് പ്രതികരിച്ചു.

എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അസാധാരണമായ ധൃതിയാണ് പൊലീസ് കാണിച്ചത് സഹോദരൻ ആരോപിച്ചു . “ഉടന്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചു. മൃതദേഹം 24 മണിക്കൂര്‍ ആയെന്നും കൂടുതല്‍ സമയം സൂക്ഷിച്ചാല്‍ അഴുകുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ബന്ധുക്കള്‍ എത്തിച്ചേരാനുളളത് കൊണ്ട് രാവിലെ മാത്രമേ സംസ്‌കരിക്കാന്‍ കഴിയുകയുളളൂവെന്നാണ് ഞങ്ങള്‍ പറഞ്ഞത്”- യുവതിയുടെ സഹോദരന്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. സഹോദരിയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

“അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പൊലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു.”- സഹോദരന്‍ പറയുന്നു.

“സഹോദരിയുടെ മരണത്തില്‍ സംസ്ഥാന സര്‍്ക്കാര്‍ ഇടപെടണം. ശരിയായ അന്വേഷണം നടത്തി പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങി കൊടുക്കണം. ഞങ്ങള്‍ക്ക് മതിയായ സംരക്ഷണം തരണം. ഭരണകൂടം അനാവശ്യമായി ഞങ്ങളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ്. ലോക്കല്‍ പൊലീസില്‍ വിശ്വാസമില്ല. സഹോദരിയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം”- സഹോദരന്‍ ആവശ്യപ്പെട്ടു.

കനത്ത പൊലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കുടുംബത്തെയും ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെപ്റ്റംബര്‍ 14-നാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.  ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്. യുവതിയെ “ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.