മോദി വീണ്ടും ഗുജറാത്തിലേക്ക്; അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കും; പോര്‍മുഖം തുറന്ന് പ്രതിപക്ഷം

അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. ‘പാപ്പ നി പരി’ എന്ന ലഗ്‌നോത്സവത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്തുന്നത്. ഇതില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തിലേക്ക് വീണ്ടും എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമൂഹവിവാഹവും പ്രചരണ വിഷയമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് വല്‍സാദ് ജില്ലയില്‍ എത്തുന്ന മോദി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് മഹാറാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടര്‍ന്നാണ് ഭാവ്‌നഗറിലുള്ള സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തുക. ബിജെപി പെണ്‍കുട്ടികളുടെ വിവാഹംവരെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുകയാണെന്ന് എഎപിയും കോണ്‍ഗ്രസും ആരോപിച്ചു. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ തീയതി ഡിസംബര്‍ ഒന്നും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടാംതീയതി നടക്കും. ഹിമാചലിലും ഡിസംബര്‍ എട്ടിന് തന്നെയാണ് വോട്ടെണ്ണല്‍. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരുന്നുവെങ്കിലും എങ്കിലും ഭരണം നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് സാധിച്ചു.

ഇത്തവണ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വീടുവീടാന്തരം നടത്തിയ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട് . ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ്, അതിനാല്‍ വാശിയേറിയ പോരാട്ടത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുക.

ഈ വര്‍ഷം 4.9 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യാനുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ 34,000 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്.182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18-ന് അവസാനിക്കും.