അഴിമതിയെ കുറിച്ച് പറയാന്‍ മോദിക്ക് ധാര്‍മ്മികതയില്ലെന്ന് സ്റ്റാലിന്‍; ഡിഎംകെയ്ക്ക് ഇടതു പാര്‍ട്ടികളുമായുള്ളത് ആശയപരമായ സഖ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയെ കുറിച്ച് സംസാരിക്കന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഡിഎംകെയ്ക്ക് എതിരായി നരേന്ദ്ര മോദി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാറിന്റെ 7 അഴിമതികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിന്‍ ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.

പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തെ കുറിച്ചും എംകെ സ്റ്റാസിന്‍ വാചാലനായി. അടുത്ത ‘ഇന്ത്യ’ മുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും താനും യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈയില്‍ വെച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി മൂന്നാം യോഗം ചേരുക. ആദ്യ യോഗം ബിഹാറിലും രണ്ടാം യോഗം ബംഗലൂരുവിലുമാണ് ചേര്‍ന്നത്. മഹാരാഷ്ട്രയിലെ മൂന്നാം യോഗത്തിന് മഹാ വികാസ് അഘാഡി സഖ്യമാണ് ആതിഥേയത്വം വഹിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ തുടക്കമിടുന്നത് പോലെയായിരുന്നു എംകെ സ്റ്റാലിന്റെ തിരുവരൂര്‍ ജില്ലയിലെ കല്യാണ ചടങ്ങിലെ പ്രസംഗം. സിപിഐ നാഗപട്ടണത്തെ എംപി എം സെല്‍വരാജിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോടടക്കം സ്റ്റാലിന്‍ മോദിയുടെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിച്ചത്. ഡിഎംകെ മുഴുവന്‍ അഴിമതിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളതെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും ജനങ്ങളോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.