അവര്‍ മഹാദേവനെ പോലും വെറുതെ വിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി; ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗലിനെ മലര്‍ത്തിയടിക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നോ ബിജെപി?

തിരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഢില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനുമെതിരെ പ്രചരണായുധമാക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ ബിജെപിയുടെ എതിരാളികളെ വേട്ടയാടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമീപനം രാജസ്ഥാന് പിന്നാലെ ഛത്തീസ്ഗഢിലും തുടരുമ്പോള്‍ അങ്കലാപ്പിലാണ് ജനം. മഹാദേവനെ പോലും ഇവര്‍ വെറുതെ വിടുന്നില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസിനെതിരെ മഹാദേവ് ബെറ്റിങ് ആപ്പ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല, മഹാദേവന്റെ പേര് പോലും അവര്‍ വിട്ടുകളഞ്ഞില്ല. ഛത്തീസ്ഗഢ് കൊള്ളയടിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. ഓരോ പൈസയ്ക്കും അവരെ കൊണ്ട് കണക്കുപറയിക്കും. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇത്തരം അഴിമതികള്‍ കര്‍ശനമായി അന്വേഷിക്കുകയും നിങ്ങളെ കൊള്ളയടിച്ചവരെ ജയിലിലടക്കുകയും ചെയ്യുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പ് നല്‍കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാഗല്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളെയ്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കാനുള്ള ഒരു അവസരവും അവശേഷിപ്പിക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം അവസാനിപ്പിക്കുമെന്നും പറയുന്നു.

മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പേര് ഇഡി പുറത്തു പറഞ്ഞതോടെ വന്‍ രാഷ്ട്രീയ പ്രചാരണങ്ങളാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്. ബാഗല്‍ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് എക്‌സിറ്റ് പോളുകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപേഷ് ബാഗലിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ ഇഡിയുടെ വാര്‍ത്ത പുറത്തുവിടല്‍.

മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് റായ്പുരില്‍ നിന്ന് കമ്പനിയുടെ ഏജന്റ് ആയ അസിം ദാസിനെ 5.39 കോടി രൂപയുമായി ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഫൊറന്‍സിക് പരിശോധനയില്‍ നിന്നും മഹാദേവ് ആപ്പ് നടത്തിപ്പുകാര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ കൊടുത്തുവെന്ന് സംശയിക്കുന്നുവെന്നാണ് ഇഡി വെളിപ്പെടുത്തിയത്. അഞ്ച് കോടി രൂപയുമായി അറസ്റ്റിലായ ആള്‍ പണം ‘ബാഗല്‍’ എന്ന രാഷ്ട്രീയക്കാരന് നല്‍കണമെന്ന് പറഞ്ഞാതായാണ് അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ ബാഗേലിന് 508 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന ആരോപണം ഇതോടെ ബിജെപി പ്രചരണായുധമാക്കുകയായിരുന്നു.

ഇഡിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഹവാല പണം ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. സ്മൃതിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്ഗഢിലെ റാലിയില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തിയത്.

ആരോപണം നിഷേധിച്ച ഛത്തീസ്ഗഢി മുഖ്യമന്ത്രി ഭൂപേഷഅ ബാഗേല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ദുരുദ്ദേശ്യപരമായ ശ്രമം നടത്തുകയാണെന്ന് തുറന്നടിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനേയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയടക്കം ഇഡി ചോദ്യം ചെയ്യുകയും വസതികള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുരുക്കുന്ന ബിജെപി നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുമ്പോഴാണ് ഛത്തീസ്ഗഢില്‍ വിജയപ്രതീക്ഷയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് നേര്‍ക്ക് ഇഡിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.