പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ഒരു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഭട്ടിൻഡ എസ്എസ്പിക്കെതിരെ അച്ചടക്ക നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി അർച്ചന വർമ്മ കത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ബുധനാഴ്ച ആ വഴി കടന്നുപോകുമെന്ന് പ്രതിഷേധിക്കുന്ന കർഷകരോട് ഫിറോസ്പൂർ എസ്എസ്പി പറഞ്ഞതായി വ്യാഴാഴ്ച ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) പറഞ്ഞിരുന്നു. 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടന്ന ഫ്ലൈ ഓവറിന് സമീപമുള്ള റൂട്ട് ക്ലിയർ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ പ്രതിഷേധക്കാർ കരുതിയത് എസ്എസ്പി കള്ളം പറയുകയാണെന്നാണ്.
പഞ്ചാബ് സന്ദർശന വേളയിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പരസ്യമായി ആഹ്വാനം ചെയ്തു എന്ന് പ്രധാനമന്ത്രി മോദിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം പഞ്ചാബ് അന്വേഷണ സമിതിക്ക് വിടരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
“കമ്മിറ്റി സംസ്ഥാനം രൂപീകരിക്കാൻ പാടില്ലായിരുന്നു. ഇത് ജുഡീഷ്യൽ പ്രക്രിയയെ മറികടക്കാനുള്ള ബോധപൂർവമായ ശ്രമമാണ്,” തുഷാർ മേത്ത പറഞ്ഞു, ഒരു എൻഐഎ ഉദ്യോഗസ്ഥന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കാൻ സാധ്യതയുള്ള വീഴ്ചയാണ് പഞ്ചാബ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് തടസ്സങ്ങളെക്കുറിച്ച് പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയില്ലെന്നും തുഷാർ മേത്ത പറഞ്ഞു.
Read more
പ്രധാനമന്ത്രി ബുധനാഴ്ച ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.