പ്ലസ് ടു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആറു പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ നിര്‍ബന്ധിച്ച് ബാലവിവാഹം സംഘടിപ്പിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിതാക്കള്‍ എന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു സംഭവം.

ആണ്‍കുട്ടിക്ക് 17ഉം പെണ്‍കുട്ടിക്ക് 16 വയസുമാണ് പ്രായം. പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ ഒരു സ്‌കൂളിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച രാത്രി ആണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലര്‍ച്ചെ 12.30യ്ക്ക് ഇവര്‍ പരസ്പരം സംസാരിക്കുന്നത് കണ്ട ഗ്രാമവാസികള്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന്് മനസിലാക്കി ഇരുവരുടെയും മാതാപിതാക്കളെ വിവരം അറിയിച്ചു. ഗ്രാമവാസികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വെച്ച്് ഇവരുടെ വിവാഹം നടത്തി.

സംഭവം പുറത്ത് അറിഞ്ഞതോടെ തിരുവോണം പഞ്ചായത്തിലെ യൂണിയന്‍ വെല്‍ഫെയര്‍ ഓഫീസര്‍ കമലാദേവി പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു (40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 147, 341, ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഹോമിലേക്കും അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.