'ജനാധിപത്യം അതിൻ്റെ രീതിയ്ക്ക് തന്നെ നടക്കട്ടെ'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി മൂന്നാം തവണയും തള്ളി ഡൽഹി ഹൈക്കോടതി

അഴിമതി ആരോപണത്തിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി മൂന്നാം തവണയും തള്ളി. ”ജനാധിപത്യം അതിൻ്റെ രീതിയ്ക്ക് തന്നെ നടക്കട്ടെ’ എന്ന് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. സ്ഥാനത്ത് തുടരണോ എന്ന കെജ്‌രിവാൾ തന്നെ തീരുമാമിക്കട്ടെയെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയും ജനുവരിയിൽ കെജ്‌രിവാൾ അറസ്റ്റിലാകുന്നതിന് മുൻപും സമാനമായ ഹർജികൾ കോടതി തള്ളിയിരുന്നു. കെജ്‌രിവാളിനെ തൻ്റെ സ്ഥാനം ഒഴിയാൻ നിർബന്ധിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയെ ഉപദേശിക്കാനും കോടതി വിസമ്മതിച്ചു. ഗവർണർക്ക് കോടതിയുടെ മാർഗനിർദേശം ആവശ്യമില്ല. ഗവർണറെ കോടതിക്ക് ഉപദേശിക്കാൻ സാധിക്കില്ല. നിയമപ്രകാരം ഗവർണർ ചെയ്യേണ്ടതെന്തും സക്‌സേന ചെയ്യുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെജ്‌രിവാളിനോട് രാജിവെക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകാനും ഹർജിക്കാരനോട് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് എഎപിയെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായത്.