പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജി; രാജ്യ സ്‌നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത വേണ്ടെന്ന് ബോംബെ ഹൈക്കോടതി

ഇന്ത്യയില്‍ പാക് കലാകാരന്മാരെ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. രാജ്യ സ്‌നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. നല്ല മനസുള്ള വ്യക്തികള്‍ രാജ്യത്തിനകത്തും അതിര്‍ത്തിയിലും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വന്തം രാജ്യത്ത് സ്വാഗതം ചെയ്യുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പാക് കലാകാരന്മാര്‍ ഇന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫായിസ് അന്‍വര്‍ ഖുറേഷി നല്‍കിയ ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ഫിര്‍ദോഷ് പൂനിവാല എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഫായിസിന്റെ ഹര്‍ജി തള്ളിയത്.

പാക് സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍, സംഗീതജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിലരില്‍ ഇന്ത്യന്‍ പൗരന്മാരോ കമ്പനികളോ സഹകരിക്കുകയോ സേവനം തേടുകയോ ചെയ്യുന്നത് തടയണമെന്നും അതിനായി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാക് കലാകാരന്മാരെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് ഇന്ത്യന്‍ കലാകാരന്മാരുടെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഖുറേഷി തന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.