പെഗാസസ്; അഞ്ച് ഫോണുകളില്‍ ചാര സോഫ്ട്‌വെയര്‍ കണ്ടെത്തി, അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ട്

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 29 ഫോണുകളാണ് പരിശോധിച്ചത്. ഇവയില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്ട്‌വെയര്‍ കണ്ടെത്തിയെന്നും ഇതേ് പെഗാസസ് ആണോയെന്ന് സമിതി സ്ഥിരീകരിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അന്വേഷണത്തോട് കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത്. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.

നിരീക്ഷണം ചെറുക്കാന്‍ നിയമം വേണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. സാങ്കേതിക റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു

പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ചോര്‍ത്തിയെങ്കില്‍ ആരെല്ലാം ഇരകളായി, ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു, ആരെല്ലാമാണ് പെഗസസ് വാങ്ങിയത്, നിയമവിധേയമായാണോ പെഗസസ് ഉപയോഗിച്ചത് തുടങ്ങി 7 വിഷയങ്ങളാണ് സമിതി പരിശോധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചോര്‍ത്തപ്പെട്ട ചില ഫോണുകളുടെ സാങ്കേതിക പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലം അടക്കം സമിതി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.