പെഗാസസ് സ്പിന്‍ ബജറ്റ്; സാധാരണക്കാര്‍ക്കായി ഒന്നുമില്ലെന്ന് മമത ബാനര്‍ജി

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും മൂലം തകര്‍ന്നു കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങള്‍ക്കായി ബജറ്റില്‍ ഒന്നുമില്ല. ഒരു സ്പിന്‍ ബജറ്റാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കേന്ദ്ര ബജറ്റ് 2022 അവതരിപ്പിച്ചത്.

ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കി വച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് 5 ശതമാനത്തില്‍ താഴെയാണ്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണിതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. ധനസംബന്ധമായ കാര്യങ്ങളില്‍ വ്യക്തതയില്ല. നയപ്രഖ്യാപനത്തിന് സമാനമായ രീതിയില്‍ അവതരണം. ഉള്ളടക്കം സംബന്ധിച്ച് എം പി മാര്‍ക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ മേഖലകളില്‍ പുതിയ പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു.