പെഗാസസ് കേസ്; മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

പെഗാസസ് കേസിൽ  മറുപടി തയ്യാറാക്കാൻ സുപ്രീംകോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.  വെള്ളിയാഴ്ചത്തേക്ക് കേസ‌് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.  എന്നാൽ വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക എന്ന സൂചനയുണ്ട്.

കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകൾ പാലിക്കണമെന്ന് കപിൽ സിബലിനോട് കോടതി പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും അത് കോടതിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടതും കോടതി പറഞ്ഞു. ഗുണകരമായ ചർച്ചയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യൽ സംവിധാനത്തിന്‍റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്‍റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയിൽ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്പൈവെയര്‍ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.