പെഗാസസ്; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

പെഗാസസ് വിഷയത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ ഗാന്ധി. ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് എന്ന രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയത് രാജ്യദ്രോഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായുള്ള 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പെഗാസസ് ലോകത്തിലെ തന്നെ പല സര്‍ക്കാരുകള്‍ക്കും വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ സര്‍ക്കാരും എന്‍.എസ്.ഒ ഗ്രൂപ്പും ചേര്‍ന്ന് ചാര സോഫ്‌റ്റ്വേറുകള്‍ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി രാജ്യങ്ങള്‍ക്ക് കൈമാറുകയായിരുന്നു.

എന്‍.എസ്.ഒ ഗ്രൂപ്പിനെതിരേ 2019ല്‍ സോഫ്റ്റ്വെയറിനുള്ളില്‍ നിയമവിരുദ്ധമായി കയറിയെന്ന് ആരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് കേസ് കൊടുത്തിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായാണ് സ്ഥിരീകരിച്ചത്.

Read more

എന്നാല്‍ പെഗാസസ് വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തോ എന്ന് ചോദ്യത്തിന് രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. എന്‍.എസ്.ഒ ഗ്രൂപ്പുമായി യാതൊരു ബിസിനസ് ഇടപാടും ഇല്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ വിഷയത്തില്‍ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ് സുപ്രീം കോടതി.