പെഗാസസ്‌ ചോര്‍ത്തല്‍: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന്  രാജ്യസഭാ സെക്രട്ടേറിയറ്റിന്  കേന്ദ്രത്തിൻറെ നിർദേശം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി നല്‍കേണ്ടതില്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിനുംനോട് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.

സി.പി.ഐ  എം.പി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ഇത്തരമൊരു മറുപടി കിട്ടിയത്. പെഗാസസ് സോഫ്റ്റ്‌ വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ, എന്‍.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് മറുപടി നൽകാത്തതിലുള്ള കേന്ദ്ര വിശദീകരണം.

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നിർദേശം.

എന്നാൽ വിഷയത്തിൽ  സുപ്രീംകോടതി ഇടപെടൽ പാർലമെന്റിൽ നിഷേധ നിലപാട്‌ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്‌ കനത്ത തിരിച്ചടിയാണ്. ഹർജികളുടെ പകർപ്പ് കേന്ദ്രത്തിന്‌ കൈമാറാൻ കോടതി നിർദേശിച്ചതോടെ ഇക്കാര്യത്തില്‍ വിശദീകരണം നൽകാൻ മോദി സർക്കാർ നിർബന്ധിതമാകും. പാർലമെൻറിൽ സ്വീകരിക്കുന്ന സമാന നിലപാട് പോലെ  ഒഴുക്കൻ മറുപടിയുമായി തടിതപ്പാൻ കോടതിയിൽ കേന്ദ്രത്തിനാകില്ല. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങാം. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.