പെഗാസസ് വാങ്ങിയെങ്കില്‍ അറിയിക്കണം; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് ചോദിച്ച് സുപ്രീംകോടതി. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

ഏപ്രില്‍ 18നാണ് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരുകളോ, സര്‍ക്കാര്‍ ഏജന്‍സികളോ സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആരാണ് അതിന് അനുമതി നല്‍കിയതെന്നും കത്തില്‍ ചോദിക്കുന്നു. സോഫ്റ്റ്വെയറിന്റെയും ലൈസന്‍സിന്റെയും വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെഗാസസ് സംബന്ധിച്ചുള്ള പരിശോധനകള്‍ക്കായി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. ഡോ.നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാഹരന്‍ പി., ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങള്‍. മുന്‍ ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ ഗവണ്‍മെന്റ് ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവുണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശി കുമാര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, രഹസ്യവിവേചനത്തിന് ഇരയായ വ്യക്തികള്‍ എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചായിരുന്നു ഉത്തരവ്.

Read more

ഇസ്രായേലുമായുള്ള 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.