പെഗാസസ് വിഷയം: വിശദമായ സത്യവാങ്മൂലം നൽകില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രം

പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ചില വ്യക്തികളുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു.

പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അനധികൃത നിരീക്ഷണം നടന്നിട്ടുണ്ടെന്ന ആരോപണം പരിശോധിക്കാൻ വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

“ഒരു പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നത് ഒരു സത്യവാങ്മൂലത്തിന്റെ ഭാഗമാക്കാനോ പൊതുചർച്ചാ വിഷയമാക്കാനോ കഴിയില്ല. എന്ത് സോഫ്‌റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത് എന്ന് തീവ്രവാദ സംഘങ്ങൾ അറിയാൻ പാടില്ല,” സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

“ഞങ്ങൾ വിഷയ വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കും. തങ്ങളുടെ ഫോണുകൾ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് പറയുന്ന ഹർജിക്കാരുടെ പരാതി സമിതിക്ക് പരിഗണിക്കാം. സമിതിയുടെ റിപ്പോർട്ട് കോടതിക്ക് മുമ്പാകെ വയ്ക്കും,” സോളിസിറ്റർ ജനറൽ പറഞ്ഞു.

“ഞങ്ങൾ ഉത്തരവ് പറയുന്നത് മാറ്റിവെയ്ക്കുന്നു. ഇത് താത്കാലിക ഉത്തരവാണ്. എന്തെങ്കിലും പുനർവിചിന്തനം ഉണ്ടായാൽ ഈ കോടതിക്ക് മുമ്പാകെ നിങ്ങൾക്ക് അത് രണ്ട്-മൂന്ന് ദിവസങ്ങൾക്കകം സൂചിപ്പിക്കാം,” ചീഫ് ജസ്റ്റിസ് എൻവി രമണ കേന്ദ്രത്തോട് പറഞ്ഞു.

അതേസമയം കോടതിയിൽ ലഭ്യമായ എല്ലാ വസ്തുതകളും വിവരങ്ങളും വെളിപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ കടമയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് കപിൽ സിബൽ പറഞ്ഞു. മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാരും ഹർജിക്കാരും കോടതിയുടെ കണ്ണുംകാതും ആയിരിക്കണമെന്ന് സിബൽ പറഞ്ഞു.

“ഞങ്ങൾ നിങ്ങളോട് ഒന്നും പറയില്ലെന്ന് സർക്കാർ ഇപ്പോൾ പറയുന്നു. പെഗാസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന് പറയുന്നത് ദേശീയ സുരക്ഷയ്ക്ക് ഹാനികരമല്ല. പെഗാസസ് ഉപയോഗിക്കുകയും ലക്ഷ്യം സാധാരണ പൗരൻമാരാണെങ്കിൽ, അത് വളരെ ഗുരുതരമായ സാഹചര്യമാണ്,” സിബൽ പറഞ്ഞു.

“സ്പൈവെയർ ഉപയോഗിച്ചതായി അവർ പാർലമെന്റിൽ അംഗീകരിച്ചു. എന്തുകൊണ്ടാണ് അവർ 2019 മുതൽ ഒരു നടപടിയും എടുക്കാത്തത്? അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ? എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടോ? കോടതിയോട് പറയുകയില്ലെന്ന് ഇന്ത്യൻ സർക്കാർ പറയുന്നത് അവിശ്വസനീയമാണ്,” സിബൽ പറഞ്ഞു.

വിഷയത്തിൽ എന്തെങ്കിലും അധിക സത്യവാങ്മൂലം സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ കേന്ദ്രത്തിന് കൂടുതൽ സമയം ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സെപ്റ്റംബർ 7 ന് അനുവദിച്ചിരുന്നു.

പെഗാസസ് വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ “ഊഹങ്ങളും അനുമാനങ്ങളും അല്ലെങ്കിൽ മറ്റ് അടിസ്ഥാനരഹിതമായ മാധ്യമ റിപ്പോർട്ടുകൾ അല്ലെങ്കിൽ അപൂർണമായ അല്ലെങ്കിൽ സ്ഥിരീകരിക്കാത്ത വസ്തുതകൾ” അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയിൽ ലഘുവായ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.