പെഗാസസ് ഉപയോഗിച്ചിരുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യില്ലെന്ന്‌ കേന്ദ്രം;  സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

പെഗാസസ് പോലുള്ള സോഫ്റ്റ്‍വെയർ ഉപയോഗിച്ചിരുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.  ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, അതിനാൽ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ പരസ്യപ്പെടുത്താന്‍ താത്പര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യസുരക്ഷക്ക് വേണ്ടി ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. ഏത് സോഫ്റ്റുവെയറാണ് ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത് നല്ലതല്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റുവെയറുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയില്‍ എത്തിയേക്കാമെന്നും അദ്ദേഹം വാദിച്ചു.

ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീംകോടതിയും നിലപാടടെുത്തു. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാർ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത  ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.

Read more

കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു, കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ച കോടതി കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.