ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ സമാധാന യാത്ര; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയെ തുടര്‍ന്ന് സംഘര്‍ഷ ഭരിതമായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹിന്ദു മുസ്ലിം കൂട്ടായ്മയില്‍ ദേശീയ പതാകയേന്തി ഇന്നലെ സമാധാന യാത്ര നടത്തി. ദേശീയ പതാകയ്‌ക്കൊപ്പം ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറിന്റെ ഫോട്ടോയും ഉയര്‍ത്തിയായിരുന്നു യാത്ര.

ഞായറാഴ്ച വൈകിട്ട് കുശല്‍ ചൗക്കില്‍ നിന്നാണ് പതാകയുമേന്തിയുള്ള യാത്ര് ആരംഭിച്ചത്. ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ റാലി കടന്നു പോയി. ഡല്‍ഹി പൊലീസിന്റെ അനുമതിയോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ഇരു സമുദായങ്ങളില്‍ നിന്നായി അമ്പതോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഭാരത് മാതാ കീ ജയ്, ഹിന്ദു-മുസ്ലിം-സിഖ് എല്ലാവരും സഹോദരങ്ങളാണ് എന്നുമുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നിരുന്നു.

ദേശീയ പതാകയേന്തിയുള്ള യാത്രയെ പുഷ്പവൃഷ്ടിയുമായാണ് ആളുകള്‍ സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഒരുക്കിയിരുന്നത്. റാലി ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. പ്രദേശത്തെ സ്ഥിഗതികള്‍ ഇതുവരെ ശാന്തമായിട്ടില്ല. വരും ദിവസങ്ങളില്‍ സമാധാനം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്.