അയോദ്ധ്യയിൽ ഒരു മുഴം മുമ്പെ അഖിലേഷ്; പവൻ പാണ്ഡെ സ്ഥാനാർത്ഥി

അയോദ്ധ്യയിൽ എല്ലാവർക്കും മുൻപെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സമാജ്‌വാദി പാർട്ടി(എസ്‍പി). ബിജെപിയും കോൺഗ്രസുമെല്ലാം  സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉഴറുമ്പോഴാണ് അഖിലേഷ് ഒരു മുഴം നീട്ടിയെറിഞ്ഞത്.

അയോധ്യയിൽനിന്നു തന്നെ ജയിച്ച് 2012ലെ അഖിലേഷ് സർക്കാരിൽ മന്ത്രിയായിരുന്ന തേജ് നാരായൺ പാണ്ഡെ എന്ന പവൻ പാണ്ഡെയാണ് എസ്പി സ്ഥാനാർത്ഥി. അയോധ്യയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായത്. എന്നാൽ, ഇതിനു നിൽക്കാതെ സ്വന്തം തട്ടകമായ ഗൊരക്പൂർ അർബൻ സീറ്റാണ് യോഗി തിരഞ്ഞെടുത്തത്. യോഗിക്ക് പകരം ഒരു  സ്ഥാനാർത്ഥിയെ ബിജെപി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് എസ്പിയുടെ പ്രഖ്യാപനമെത്തുന്നത്. കോൺഗ്രസും ആരെ ഇറക്കുമെന്ന ചർച്ച തുടരുകയാണ്. ബിഎസ്പിക്കും ഇതുവരെ സ്ഥാനാർത്ഥിയായിട്ടില്ല.

ലഖ്‌നൗ സർവകലാശാലയിൽ വിദ്യാർത്ഥി നേതാവായിരുന്ന പവൻ പാണ്ഡെ എസ്പിയുടെ യുവനേതാക്കളിൽ പ്രമുഖനാണ്. 2012ലാണ് അയോധ്യയിൽനിന്ന് ജയിച്ച് ഉത്തർപ്രദേശ് നിയമസഭയിലെത്തുന്നത്. 2017ലും മത്സരിച്ചെങ്കിലും ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയോട് തോൽക്കുകയായിരുന്നു.

മറ്റു പാർട്ടികളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് അയോധ്യയെ കാണുന്നതെങ്കിലും എസ്പിയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമിത്. ബിജെപിയുടെ ലല്ലു സിങ് ആയിരുന്നു ദീർഘകാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.  2012ൽ ലല്ലുവിനെതിരെ പവൻ പാണ്ഡെ അട്ടിമറി ജയം നേടുകയായിരുന്നു. 13-15 ശതമാനമാണ് മണ്ഡലത്തിലെ യാദവ-ബ്രാഹ്‌മണ വോട്ട്. മുസ്‌ലിം വോട്ടർമാർ 18-20 ശതമാനവും വരും.