പത്താന്‍കോട്ട് ആക്രമണം; 'സൈന്യത്തെ അയച്ചതിന് കേന്ദ്രം 7.50 കോടി പ്രതിഫലം ചോദിച്ചു', ഭഗവന്ത് മന്‍

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സൈന്യത്തെ അയച്ചതിന് കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിനോട് പ്രതിഫലം ആവശ്യപ്പെട്ടതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഏഴരക്കോടി രൂപ നല്‍കാനാണ് കേന്ദ്രം അറിയിച്ചത്. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കേന്ദ്രം കത്ത് അയച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവായ സാധു സിങ്ങിനൊപ്പം മന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ പോയി കണ്ടു. ആവശ്യപ്പെട്ട തുക തന്റെ എംപി ഫണ്ടില്‍ നിന്നും എടുത്തുകൊള്ളാന്‍ അറിയിച്ചുവെന്നും എന്നാല്‍ പകരം പഞ്ചാബ് ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്നും സൈന്യത്തെ പഞ്ചാബ് വാടകയ്ക്ക് എടുത്തതാണെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും പറഞ്ഞതായി മന്‍ സഭയില്‍ അറിയിച്ചു.

2016 ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് ആക്രമണം നടന്നത്. 80 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ ഉള്‍പ്പടെ ഏഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. ആക്രമണം നടത്തിയ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു.