"ജനപ്രതിനിധിയുടെ ജോലി ജനങ്ങളെ ബുദ്ധിമുട്ടിക്കൽ അല്ല": വിമാനം വൈകിപ്പിച്ച ബി.ജെ.പി, എം.പി പ്രഗ്യ താക്കൂറിനോട് പ്രകോപിതരായി യാത്രക്കാർ; വീഡിയോ

ഡൽഹി മുതൽ ഭോപ്പാൽ വരെയുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ സീറ്റ് അനുവദിച്ചതിനെച്ചൊല്ലി ബിജെപി എംപി പ്രഗ്യ താക്കൂറും മറ്റ് യാത്രക്കാരും തമ്മിൽ തർക്കം ഉണ്ടായി.

സംഭവത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയിൽ ആളുകൾ ബിജെപി എംപിയോട് വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പ്രഗ്യ താക്കൂർ ജനങ്ങളുടെ പ്രതിനിധിയാണെന്നും അവരുടെ ജോലി “ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല” എന്നും ഓർമ്മിപ്പിക്കുന്നത് കാണാം.

തർക്കങ്ങൾ രൂക്ഷമായപ്പോൾ, താക്കൂർ പറയുന്നത് കേൾക്കാം: “ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞു – നിങ്ങളുടെ റൂൾ ബുക്ക് കാണിക്കൂ – എനിക്ക് അസൗകര്യം തോന്നുകയാണെങ്കിൽ ഞാൻ പോകാം.”

ഇതിനോട് ഒരു പുരുഷൻ അവരോട് പറയുന്നു, “നിങ്ങൾ ആളുകളുടെ പ്രതിനിധിയാണ്. നിങ്ങളുടെ ജോലി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. നിങ്ങൾ മറ്റൊരു വിമാനത്തിൽ പോന്നോളൂ.”

“ഫസ്റ്റ് ക്ലാസ് ഇല്ല, സൗകര്യങ്ങളില്ല” പിന്നെ എന്തിന് താൻ പോകണം എന്ന് ബിജെപി എംപി വാദിക്കുന്നു, “ഫസ്റ്റ് ക്ലാസ് പ്രഗ്യ താക്കൂറിന്റെ അവകാശമല്ല” എന്ന് ഇതിന് ഒരാൾ മറുപടി പറയുന്നു.

“നിങ്ങൾക്ക് ആ ധാർമ്മിക മൂല്യം ഉണ്ടായിരിക്കണം, നിങ്ങൾ കാരണം ഒരാൾ വിഷമിക്കുന്നുണ്ടെങ്കിലും, നിങ്ങൾ നേതാവായതിനാൽ നിങ്ങൾ അത് ഏറ്റെടുക്കണം. 50 പേരെ വിമാനത്തിൽ ഇങ്ങനെ തടഞ്ഞു നിർത്തുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നില്ല,” പുരുഷൻ പ്രഗ്യ താക്കൂറിനോട് പറയുന്നു.

യാത്രക്കാരൻ ഉപയോഗിച്ച ഭാഷയെ കുറിച്ച് പ്രഗ്യ താക്കൂർ പരാതിപ്പെടുന്നു, “ഞാൻ തികച്ചും ശരിയായ ഭാഷയാണ് ഉപയോഗിക്കുന്നത്.” എന്ന് അതിന് അദ്ദേഹം മറുപടി നൽകി.

സ്പൈസ് ജെറ്റ് വിമാനത്തിൽ ബുക്ക് ചെയ്ത സീറ്റ് തനിക്ക് അനുവദിച്ചിട്ടില്ലെന്നും അവരോടുള്ള എയർലൈൻ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്നും ആരോപിച്ച് ബിജെപി എംപി പ്രഗ്യ താക്കൂർ ഭോപ്പാൽ എയർപോർട്ട് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.

സുരക്ഷാ കാരണങ്ങളാൽ അടിയന്തര നിരയിൽ “വീൽചെയറിൽ ഉള്ള യാത്രക്കാരനെ” ഇരിക്കാൻ നിയമങ്ങൾ അനുവദിക്കാത്തതിനാൽ മുൻകൂട്ടി അനുവദിച്ച സീറ്റിൽ ഇരിക്കാൻ താക്കൂറിനെ അനുവദിച്ചിട്ടില്ലെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.