ഇനി ചർച്ചകൾ പുതിയ പാർലെമന്റ് മന്ദിരത്തിൽ; വനിത സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

പഴയ പാർലമെന്റിൽ നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങ് പൂർത്തിയായി. ഇനി മുതൽ ലോക്സഭ രാജ്യസഭ സമ്മേളനങ്ങൾ, ചർച്ചകൾ എല്ലാം പുതിയ മന്ദിരത്തിൽ. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നതിന് പിന്നാലെ ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി പ്രവേശിക്കുകയായിരുന്നു.

കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. പുതിയ മന്ദിരത്തിൽ ഇന്ന് ലോക്സഭയും രാജ്യസഭയും ചേരും. 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്.അതേ സമയം രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ്.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും ഇത്. നാളെ ലോക്സഭ പാസാക്കുന്ന ബില്ലിൽ നാളെ കഴിഞ്ഞ് രാജ്യസഭയിൽ ചർച്ച നടക്കും. കോൺഗ്രസാണ് ബിൽ ആദ്യം കൊണ്ടുവന്നത് .2010 ൽ മാർച്ചിൽ രാജ്യസഭയിൽ ബിൽ പാസാക്കി.വനിത സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെതെന്ന് സോണിയ ഗാന്ധിയും, കോൺഗ്രസ് എംപി രഞ്ജീത്ത് രഞ്ജനും പറഞ്ഞു.

കഴിഞ്ഞ ഒൻപതര വർഷമായി അധികാരത്തിൽ വന്നിട്ട് ബിൽ പരിഗണിക്കാതിരുന്ന ബിജെപി, ഇപ്പോൾ തെരഞ്ഞെടുപ്പിന് മുൻപ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബിൽ കൊണ്ട് വരുന്നതെന്നും എംപി രഞ്ജീത്ത് രഞ്ജൻ പറഞ്ഞു.