ചോദ്യക്കെട്ടുകളുമായി പ്രതിപക്ഷം; പാർലമെൻറ് മൺസൂൺ കാല സമ്മേളനത്തിന് ഇന്ന് തുടക്കം, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യം

പാർലമെൻറ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ്. ഓപ്പറേഷൻ സിന്ദൂറും ട്രംപിൻറെ ഇടപെടലും, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.

അടുത്തമാസം 21 വരെ അവധികൾ ഒഴിച്ചു നിർത്തിയാൽ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ 15 ബില്ലുകൾ പാർലമെൻറിൻറെ പരിഗണനയിൽ വരും. മണിപ്പൂർ ജിഎസ്ടി ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, മൈനസ് ആൻഡ് മിനറൽസ് ബിൽ, നാഷണൽ ആൻറി ഡോപ്പിങ്ങ് ബില്ലടക്കം പുതുയ എട്ടു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ച നടത്തും.

പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിൻറെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ – പാക് സംഘർഷത്തിൽ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങിൽ കേന്ദ്രത്തിൻറെ മറുപടിയും പ്രതിപക്ഷം ആരായും. എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിൻറെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്. പാർലമെൻറ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ അവഗണിച്ചാൽ സഭ പ്രക്ഷുബ്ധമായേക്കും.