പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം.

അതേസമയം ബജറ്റ് അവതരണത്തിന്‍റെ തലേദിവസം സഭയില്‍ വെക്കുന്ന സാമ്പത്തിക സർവെ റിപ്പോർട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും.

ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. 2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം, ഡിജിറ്റല്‍ മേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.