മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടികയിൽ നിന്ന് പങ്കജ മുണ്ടെ പുറത്ത്

മെയ് 21- ന് മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പട്ടികയിൽ നിന്ന് മുതിർന്ന ബിജെപി നേതാക്കളായ പങ്കജ മുണ്ടെ, ഏകനാഥ് ഖാദ്സെ എന്നിവരെ ഒഴിവാക്കി.

2019 ലെ ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എൻ‌സി‌പി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന നേതാവ് രഞ്ജിത്സിംഗ് മൊഹൈത് വെള്ളിയാഴ്ച ഡൽഹിയിൽ ബി.ജെ.പി പുറത്തിറക്കിയ നാല് സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പങ്കജ മുണ്ടെയ്ക്ക് പകരം ഗോപിചന്ദ് പടൽക്കർ, പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചാഡെ തുടങ്ങിയ അപരിചിതമായ മുഖങ്ങളാണ് ബിജെപി തിരഞ്ഞെടുത്തത്.

40 കാരിയായ പങ്കജ മുണ്ടെ ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നടന്ന തിരഞ്ഞെടുപ്പിൽ തന്റെ ശക്തികേന്ദ്രമായ പാർലിയിൽ നിന്ന് ബന്ധുകൂടിയായ എൻ‌സി‌പിയിലെ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടു.

ഈയിടെയായി പാർട്ടിക്ക്, പ്രത്യേകിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പങ്കജ മുണ്ടെയോട് അനുകൂല നിലപാടല്ല ഉള്ളത്. പങ്കജ മുണ്ടെയുടെ പിതാവ് ഗോപിനാഥ് മുണ്ടെ മുതിർന്ന ബിജെപി നേതാവായിരുന്നു.

ഡിസംബറിൽ, പങ്കജ മുണ്ടെ ഒരു പൊതു റാലിയിൽ തന്റെ പാർട്ടിയെ പരസ്യമായി വിമർശിക്കുകയും മഹാരാഷ്ട്രയിലെ കോർ കമ്മിറ്റിയിൽ നിന്ന് സ്വയം പുറത്തുപോകുന്നതായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് രാജിയിൽ നിന്നും പിന്മാറി.

തിരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് പങ്കജ മുണ്ടെ ഇതുവരെ കരകയറിയിട്ടില്ലെന്നും തോൽവിക്ക് സ്വന്തം പാർട്ടിയെ തന്നെയാണ് അവർ കുറ്റപ്പെടുത്തുന്നതെന്നുമാണ് നേതാവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

തന്റെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഉദ്ദവ് താക്കറെക്ക് മഹാരാഷ്ട്ര നിയമസഭയിൽ അംഗമായിരിക്കേണ്ടതുണ്ട് അതിനാൽ തന്നെ അദ്ദേഹത്തെ സംബന്ധിച്ച് ഈ നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ഈ ഒമ്പത് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവച്ചിരുന്നു.

2019 നവംബർ 28 നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറുമാസം അധികാരത്തിൽ ഇരുന്ന അദ്ദേഹം മെയ് 28 നകം സഭയിൽ അംഗമാകണം. അല്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയണം. എം‌എൽ‌സി എന്ന നിലയിലുള്ള തിരഞ്ഞെടുപ്പ് താക്കറെക്ക് അത്ര എളുപ്പമാവാൻ വഴിയില്ല.

ഒൻപത് നിയമസഭാംഗങ്ങളെ മഹാരാഷ്ട്ര നിയമസഭയിലെ 288 എം‌എൽ‌എമാർ തിരഞ്ഞെടുക്കും. സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) എന്നതിനാൽ ഒമ്പത് സീറ്റുകളിൽ നാലെണ്ണം എളുപ്പത്തിൽ നേടാൻ കഴിയും. മഹാ വികാസ് അഗാദിക്ക് – ശിവസേന, എൻ‌സി‌പി, കോൺഗ്രസ്, മറ്റ് ചെറിയ പാർട്ടികൾ എന്നിവയുടെ സഖ്യത്തിന് അഞ്ച് സീറ്റുകൾ നേടാൻ കഴിയും, അതിലൊന്ന് ഉദ്ധവ് താക്കറെ ആകാം.