മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചതായി പാകിസ്ഥാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂർഖാൻ (ചക്ലാല, റാവൽപിണ്ടി), മുരീദ് (ചക്വാൽ), റഫീഖി (ഝാങ് ജില്ലയിലെ ഷോർക്കോട്ട്) എന്നീ വ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.
മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇസ്ലാമാദിൽ പുലർച്ചെ നാലുമണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ അവകാശവാദം.
അതേസമയം പാകിസ്ഥാന്റെ സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലടക്കം ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായി. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണിത് സ്ഥിതിചെയ്യുന്നത്. വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്ഥാൻ എല്ലാ വ്യോമഗതാഗതവും നിർത്തിവെച്ചു. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Read more
ഇന്ത്യൻ സൈന്യം സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുലർച്ചെ 5.45ന് ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് രാവിലെ പത്തുമണിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.